കരൾ മാറ്റിവച്ചു; കുഞ്ഞു ഡേവിഡിനു തൂക്കം രണ്ടു കിലോ 100 ഗ്രാം
ന്യൂഡൽഹി∙ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ ഏറ്റവും ഭാരം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് ഇനി നൈജീരിയക്കാരൻ ഡേവിഡിനു സ്വന്തം. ശസ്ത്രക്രിയയ്ക്കു വിധേയനാകുമ്പോൾ രണ്ടു കിലോയും നൂറു ഗ്രാമുമായിരുന്നു ഒരു വയസ്സ് തികഞ്ഞിട്ടില്ലാത്ത ഡേവിഡിന്റെ തൂക്കം. ഗുഡ്ഗാവിലെ മെദാന്ത മെഡിസിറ്റിയിലാണ് അപൂർവ ശസ്ത്രക്രിയ നടന്നത്. ഇതിനു മുൻപു ശസ്ത്രക്രിയയ്ക്കു വിധേയനായ ആൾക്കു രണ്ടേമുക്കാൽ കിലോ തൂക്കമുണ്ടായിരുന്നു.
ഡോ. നീലം മോഹൻ, ഡോ.എ.എസ്. സോയിൻ എന്നിവരുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ഒൻപതു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കരൾ മാറ്റം വിജയകരമായി പൂർത്തിയാക്കിയത്. കരളിലും മജ്ജയിലും ഗുരുതര അസുഖങ്ങൾ ബാധിച്ച നിലയിലാണു ഡേവിഡിനെ ആശുപത്രിയിലെത്തിച്ചത്. ജനിച്ചപ്പോൾ മൂന്നു കിലോ തൂക്കമുണ്ടായിരുന്നെങ്കിലും പെട്ടെന്ന് ഇതു ക്രമാതീതമായി കുറഞ്ഞു. കരളിൽ ഇരുമ്പിന്റെ അംശം അടിഞ്ഞുകൂടുന്ന അപൂർവ രോഗമാണു ഡേവിഡിനെ ബാധിച്ചത്.
കരളിന്റെ പ്രവർത്തനം നിലയ്ക്കുകയും ശരീരത്തിൽനിന്നു പോഷകാംശങ്ങൾ നഷ്ടപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം. ശസ്ത്രക്രിയയ്ക്കായി ഡേവിഡിനെ ഒൻപതു മണിക്കൂർ അനസ്തേഷ്യയിൽ നിർത്തുകയായിരുന്നു ഏറ്റവും വല്ലിയ വെല്ലുവിളിയെന്നു ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം എട്ടാഴ്ച നിരീക്ഷണത്തിൽ കഴിഞ്ഞു. ഇപ്പോൾ ഡേവിഡിനു 3.8 കിലോ ഗ്രാം തൂക്കമുണ്ട്. ദീർഘകാലം നിരീക്ഷണം ആവശ്യമാണെങ്കിലും ഡേവിഡിനു സാധാരണ ജീവിതം നയിക്കുന്നതിനു ബുദ്ധിമുട്ടില്ലെന്നു ഡോക്ടർമാർ പറഞ്ഞു.
No comments:
Post a Comment