Wednesday, 19 October 2016


പുകച്ചുരുളിലേറി ക്രിമിനൽ ലോകത്ത്



Representative Image


‘ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ’


ഇന്നിതൊരു ഞെട്ടിക്കുന്ന വാർത്തയേ അല്ല. ഒരു കിലോ വളരെ കുറഞ്ഞുപോയല്ലോ എന്ന മട്ടിൽ പ്രതിയുടെ തലപ്പടത്തിലേക്കൊന്നു നോക്കി പേജ് മറിക്കും. എന്നാൽ മറ്റൊരു തലക്കെട്ടു പറയാം. 


‘‘കഞ്ചാവടിച്ച മകൻ അമ്മയുടെ കഴുത്തിനു കത്തിവച്ചു’’


വായനക്കാരന്റെ ശ്രദ്ധ കിട്ടാനായി ഉണ്ടാക്കിയതല്ല. നമ്മുടെ ജില്ലയിൽ സംഭവിച്ചതാണ്. ലഹരി ഉപയോഗത്തിന്റെ പുറത്തുവരാത്ത കഥകളിലൊന്ന്. ഒരു കിലോ കഞ്ചാവ് അഞ്ചുഗ്രാമിന്റെ ഇരുന്നൂറു പൊതികളാക്കാമെന്നും അതിലൊരു പൊതിയുടെ ലഹരിയിലാണ് അമ്മയെ കത്തിമുനയിൽ നിർത്തി പണം വാങ്ങിയതെന്നും പറയുമ്പോൾ ലഹരി വളരെ ചെറിയ അളവിൽപ്പോലും മാരകമാണെന്നു മനസ്സിലാകുന്നു. ഇനി ഈ 200 പൊതികൾ 200 പുതിയ ആൾക്കാർ വാങ്ങുന്നെന്നു കരുതുക. അവരിൽ 30 പേർ അടിമകളായി മാറും (ആദ്യമായി ഉപയോഗിക്കുന്നവരിൽ 15% അഡിക്റ്റായി മാറുമെന്നാണു വിദഗ്ധർ പറയുന്നത്.). 

ലഹരിക്ക് അടിമയായവർ മോഷണമടക്കമുള്ള മറ്റു കുറ്റകൃത്യങ്ങളിലേക്കെത്തിപ്പെടാൻ അധികം സമയമെടുക്കില്ല. അപ്പോൾ ഒരു കിലോ കഞ്ചാവിൽ നിന്ന് ഒരു പൊലീസ് സ്റ്റേഷൻ നിറയ്ക്കാനുള്ളത്ര കേസുകൾ ഇപ്പോൾ കിട്ടിക്കഴിഞ്ഞു. മലപ്പുറം ജില്ലയെ ഞെട്ടിച്ച പല കൊലപാതകക്കേസുകളിലെയും പ്രതികൾ ലഹരിക്ക് അടിമകളായിരുന്നു. പക്ഷേ, പൊലീസ് റിപ്പോർട്ടിൽ അതു വരില്ല. പ്രതി സ്വബോധത്തോടെയല്ല കുറ്റം ചെയ്തതെന്നു പറഞ്ഞാൽ ശിക്ഷ കുറയുമെന്നതുതന്നെ കാരണം.

വീക്കെൻഡ് ഫ്രീക്ക് ഔട്ടും പാർട്ടി ഡ്രഗ്സും


ന്യൂജനറേഷൻ ജോലികൾ ഒട്ടേറെ വിദേശനാണ്യം നേടിത്തന്നെങ്കിലും മറ്റൊരു കെടുതിയും ഒപ്പം വന്നു. വീക്കെൻഡ് ഫ്രീക്ക് ഔട്ട്. ഒരാഴ്ച നീളുന്ന ജോലിത്തിരക്കു കഴിഞ്ഞ്, ശനിയാഴ്ച അടിച്ചുപൊളി പാർട്ടി നടത്തുന്ന പരിപാടിയാണിത്. പാട്ടുംകൂത്തും ലഹരിയുമായി ഒരു രാത്രി. പബുകൾ പോലുള്ള കേന്ദ്രങ്ങളുണ്ടാകുന്നതും ഇത്തരത്തിലാണ്. ലഹരിക്കു കുപ്പി പോരാതെ വന്നപ്പോൾ‌ പാർട്ടി ഡ്രഗ്സ് എന്ന പേരിൽ എൽഎസ്ഡിയും ആംപ്യൂളുകളും വ്യാപകമായി. 

ജോലിതേടിയും പഠനത്തിനായും മഹാനഗരങ്ങളിലെത്തുന്നവർ ഈ ലഹരിയുടെ ഉപഭോക്താക്കളായി. അവരിലൂടെ ഈ ലഹരി നമ്മുടെ നാട്ടിലും പ്രചരിച്ചു. അടുത്ത അവധിക്ക് കൂട്ടുകാരൻ ‘സ്റ്റാംപ്’ (എൽഎസ്ഡി) കൊണ്ടുവരുമെന്നും അതിന്റെ ലഹരിയെന്താണെന്നറിയണമെന്നും പറഞ്ഞ വിദ്യാർഥിയുണ്ട് നമ്മുടെ ജില്ലയിൽ. പുറത്തു പഠിക്കുന്ന വിദ്യാർഥികളിൽ ചിലരെങ്കിലും നാട്ടിലേക്കുള്ള കാരിയർമാരായും മാറുന്നുണ്ട്. 


കാരിയറായ പെൺകുട്ടി


ലഹരി ഉപഭോക്താവായ ബോയ്ഫ്രണ്ടിനു പണമുണ്ടാക്കാൻ ബെംഗളൂരുവിൽനിന്നു നാട്ടിലേക്കു കഞ്ചാവു കടത്തുന്ന ഒരു വിദ്യാർഥിനി പിടിയിലായിരുന്നു. ടൂറിസ്റ്റ് ബസിൽ അവധിക്കു വന്നിറങ്ങുന്ന കുട്ടി സാധനം തൊട്ടടുത്ത കടയിലേൽപിക്കും. ഫീസിനു പണമില്ല, വീട്ടിൽ ദാരിദ്ര്യമാണ് എന്നെല്ലാം പറഞ്ഞാണത്രെ ഈ ബോയ്ഫ്രണ്ട് പെൺകുട്ടിയെ പറ്റിച്ചുകൊണ്ടിരുന്നത്. വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പെൺകുട്ടിയെ വിട്ടയച്ചു. 

പുറത്തുപഠിക്കുന്ന വിദ്യാർഥികൾക്ക് അധികൃതർ നൽകുന്ന ഉപദേശം കൂടി പങ്കു വയ്ക്കാം. കൂട്ടുകാർ തന്നതാണെങ്കിലും പൊതിയിലെന്താണെന്ന് അറിയാതെ സ്വന്തം റൂമിൽ സൂക്ഷിക്കരുത്. നാട്ടിലേക്കു കൊണ്ടുവരരുത്. 18 വയസ്സു കഴിഞ്ഞാൽപ്പിന്നെ വിദ്യാർഥിയാണെന്നൊന്നും നോട്ടമുണ്ടാകില്ല.


ഓൺലൈൻ ലഹരി 


ലോകത്തിലെ ആദ്യ ഓൺലൈൻ ഷോപ്പിങ് നടന്നത് കഞ്ചാവിനു വേണ്ടിയായിരുന്നു എന്നു പറയപ്പെടുന്നു. 1971–1972 കാലഘട്ടത്തിൽ. അന്ന് ഇന്റർനെറ്റില്ല, അർപാനെറ്റ് ആയിരുന്നു. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് പണി പറ്റിച്ചത്. എന്നാൽ, നമ്മുടെ ജില്ലയിൽ ഓൺലൈൻവഴി ലഹരി വാങ്ങുന്നുവെന്ന കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, വാട്സാപിൽ ലഹരിക്കൂട്ടായ്മകൾ ഒട്ടേറെയുണ്ട്. 

കഞ്ചാവ് കേസിൽ പിടിച്ച ചില വിദ്യാർഥികളുടെ വാട്സാപ് കൂട്ടായ്മകളുടെ പേര് ഇങ്ങനെയൊക്കെയാണ്. ഗഞ്ചാ ബോയ്സ്, കഞ്ചൂസ്, സ്മോക്കി ബ്രോസ്. ഇത്തരത്തിലുള്ള ഒരു വാട്സാപ് കൂട്ടായ്മയുടെ ടാഗ്‌ലൈൻ why drink and drive when you can smoke and fly. 

സ്റ്റാർട്ട് അപ് ഗ്രൂപ്പ് 


നാടുമുഴുവൻ സംരംഭകരാകാൻ പരിശീലിക്കുന്ന കാലമാണ്. സമീപ ജില്ലയിൽ എൻജിനീയറിങ് പഠിക്കുന്ന വിദ്യാർഥികളും (ഭൂരിപക്ഷവും നമ്മുടെ നാട്ടുകാർ) സ്റ്റാർട്ട് അപ് ഗ്രൂപ് തുടങ്ങി. ബിസിനസ് എന്താ ? ‘കഞ്ചാവ് വിൽപന’ പക്ഷേ, ഏറെത്താമസിയാതെ ഇവർ പിടിയിലായി. 


ചങ്ക് ബ്രോസിനെ വെറുതെ തെറ്റിദ്ധരിച്ചു!


ലോവെയ്സ്റ്റ് പാന്റ്, പല ഫാഷനിലുള്ള മുടി,താടി, ടാറ്റൂ പതിച്ച ബൈസെപ്സ് എന്നിങ്ങനെ കാരണവന്മാരെ ശുണ്ഠിപിടിപ്പിക്കുന്ന കാര്യങ്ങളുമായി കരിമ്പട്ടികയിൽപ്പെട്ടു പോയവരാണ് പാവം ചങ്ക് ബ്രോസ്. നാട്ടിലെ സകല കുറ്റങ്ങളും ഇവരുടെ പിടലിക്കായിരിക്കും.ലഹരി ഉപയോഗം നാട്ടിൽ വർധിച്ചപ്പോഴും കുറ്റം ബ്രോസിനു തന്നെ. എന്നാൽ, കഞ്ചാവടിക്കാരും ബ്രോസും തമ്മിൽ അജഗജാന്തരമുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

കഞ്ചാവടി തുടങ്ങിയാൽ ഫാഷനും സൗന്ദര്യസങ്കൽപങ്ങളുമൊന്നും തലയിൽ നിൽക്കില്ലത്രെ. കുളിക്കാതെയും നനയ്ക്കാതെയും നടക്കുന്നവരായി മാറും. കഞ്ചാവടിച്ചു നടന്ന ഒരു ബ്രോ പറഞ്ഞതു പോലെ ‘ആ ബർക്കത്ത് പോയിക്കിട്ടും’. അതേസമയം, ലഹരിയോട് അയഞ്ഞ സമീപനം സ്വീകരിക്കുന്ന ന്യൂജനറേഷൻ ചിന്താരീതിക്ക് എന്തോ കുഴപ്പമില്ലേ...? 

അമ്മ അറിയാൻ


  • വ്യക്തിത്വത്തിൽ പെട്ടെന്നുതന്നെ മാറ്റമുണ്ടാകും.
  • മുറിയിൽ ഏറെനേരം അടച്ചിരിക്കുക. 
  • ഇടയ്ക്കിടെ കൂടുതൽ പണം ആവശ്യപ്പെടുക 
  • പഠനത്തിൽ പിന്നോട്ടാവുക 
  • വ്യക്തിശുചിത്വത്തിൽ അലംഭാവം, ഭക്ഷണത്തിൽ താൽപര്യക്കുറവ്
  • സ്വന്തം മുറിയിലേക്ക് മാതാപിതാക്കളെ കടക്കാൻ അനുവദിക്കാതിരിക്കുക (പിടിക്കപ്പെടുമോ എന്നു പേടി) 
  • രഹസ്യ കൂട്ടുകാരുണ്ടാവും. അതാരാന്നു ചോദിച്ചാൽ പറയില്ല 
  • സിറിഞ്ച് വഴി ലഹരി തേടുന്നവരുടെ കൈത്തണ്ടയിൽ പാടുകളുണ്ടാകും.
  • വിരലുകളിലെ നിറംമാറ്റം ശ്രദ്ധിച്ചാൽത്തന്നെ ലഹരി പുകയ്ക്കുന്നവരെ തിരിച്ചറിയാം
  • ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കുട്ടിയെ ചികിത്സയ്ക്ക് വിധേയനാക്കുക.(ഇതിൽ നാണിക്കാനൊന്നുമില്ല. മറ്റുരോഗങ്ങളെപ്പോലെ ഇതിനെയും കണ്ടാൽ മതി. കുടുംബ അഭിമാനം എന്നൊക്കെപ്പറഞ്ഞ് ചികിത്സിക്കാതിരുന്നാൽ മക്കൾ കൈവിട്ടുപോകും)
  • പിടിക്കപ്പെട്ടാൽ കുട്ടിയെ കുറ്റപ്പെടുത്താതിരിക്കുക. 
  •  ചികിത്സ കഴിഞ്ഞാലും തുടർ പരിചരണവും ശ്രദ്ധയും വേണം. 


No comments:

Post a Comment